ടെഹ്‌റാൻ:ഇറാനും ഇസ്രയേലും തമ്മിൽ വെടി നിർത്തൽ ധാരണനിയിലെത്തിയെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. വെടി നിർത്തൽ സംബന്ധിച്ചോ സൈനിക നടപടി സംബന്ധിച്ചോ ഒരു കരാറും ഇല്ലെന്നും അന്തിമ തീരുമാനം പിന്നീടെന്നും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു.
ഇറാൻ ആവർത്തിച്ചു വ്യകത്മാക്കിയയത് പോലെ ഇസ്രായേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. മറിച്ചല്ല, നിലവിൽ വെടിനിർത്തൽ സംബന്ധിച്ചോ, സൈനിക നടപടികൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ കരാറില്ല. എന്നിരുന്നാലും ഇറാനിയൻ ജനതക്ക് എതിരായ നിയമ വിരുദ്ധമായ ആക്രമണം ടെഹ്‌റാൻ സമയം പുലർച്ചെ നാലുമണിക്ക് മുന്നേ അവസാനിപ്പിച്ചാൽ, അതിന് ശേഷം ഞങ്ങളുടെ പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് ഉണ്ടാവുമെന്നും മന്ത്രി എക്‌സിൽ കുറിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടി നിർത്തൽ നിലവിൽ വന്നെന്നും ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തെ 12 ദിവസത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഖത്തറിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് വെടി നിർത്തൽ അവകാശവാദവുമായി ട്രംപ് രംഗത്ത് വരുന്നത്. ദോഹക്ക് പുറത്തുള്ള മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അൽ ഉദൈദ് വ്യോമ താവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. പശ്ചിമേഷ്യയിലെഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഒന്നാണ് അൽ ഉദൈദ്. പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറിൽ വ്യാപിച്ചു കിടക്കുകയാണ് ഈ താവളം.
ഓപ്പറേഷൻ ബശാറത് അൽ ഫതഹ് എന്നാണ് ഈ ആക്രമണത്തിന് ഇറാൻ പേര് നൽകിയത്. ആക്രമണത്തിന് പിന്നാലെ അടച്ച ഖത്തർ വ്യോമ പാത തുറന്നിട്ടുണ്ട്. ഖത്തറിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.