ഗാസ: ഭക്ഷണം കാത്തു നിൽക്കുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 21 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന ഭക്ഷണ വിതരണത്തിനിടെയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്.മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. അധികം
150 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നത്. ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചു 20 മാസം പിന്നിടുമ്പോൾ ഗാസയിൽ അത്യാവശ്യത്തിനുള്ള ഭക്ഷണമോ മരുന്നോ അവശ്യ വസ്‌തുക്കളോ ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. ഗാസയിലേക്കുള്ള സഹായങ്ങൾ തടയുന്നതും ഇസ്രായേൽ തന്നെയാണ്. ഭക്ഷണം കാത്തുനിൽക്കുന്നവരിലേക്ക് ആക്രമണം നടത്തുന്നത് ഇസ്രായേൽ സൈന്യം പതിവാക്കിയിരിക്കുകയാണ്.
രണ്ട് മാസത്തിനിടയിൽ അഞ്ഞൂറോളം പേരാണ് ഇത്തരുണത്തിൽ ഗാസയിൽ മരിച്ചു വീണത്. നാലായിരത്തോളം പേർക്ക് പരിക്ക് പറ്റിയതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജൂൺ 20ന് മാത്രം ഭക്ഷണം കാത്തുനിന്ന 34 പേരെയായിരുന്നു ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്.



