തിരുവനന്തപുരം: സൂംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ടുനിന്ന അധ്യാപകന് സസ്പെൻഷൻ. വിസ്‌ഡം ഓർഗനൈസേഷൻ സെക്രട്ടറി ടികെ അഷ്റഫിനെയാണ് സസ്‌പെൻഡ് ചെയ്‌തതായി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ നിന്നും ടികെ അഷ്‌റഫ് വിട്ടു നിന്നിരുന്നു. 24 മണിക്കിറിനുള്ളിൽ സസ്പെൻഡ് ചെയ്യാനാണ് തിരുവനന്തപുരം ഡയറക്ടർ ഓഫ് എഡ്യുകേഷൻ ഉത്തരവിറക്കിയിരിക്കുന്നത്.
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച്ച സ്‌കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസ് പദ്ധതിയിൽ നിന്നും അധ്യാപകനെന്ന നിലയിൽ ഞാൻ വിട്ടുനിൽക്കുകയാണെന്ന് ടികെ അഷറഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തൻറെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ഇതിന്റെ പേരിൽ എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
മക്കളെ പൊതുവിദ്യാലയത്തിൽ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആൺ പെൺ കൂടിക്കലർന്ന് അൽപ വസ്ത്രം ധരിച്ചു മ്യൂസിക്കിന്റെ തലത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും പോസ്റ്റിലുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ലഹരി ഉപയോഗത്തിന്റെ വേരുകൾ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടത്. അല്ലാത്ത നടപടികൾക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് സർക്കാർ നടപടിയുണ്ടാകുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചില മത സംഘടനകളും ബിജെപി നേതാക്കളും രംഗത്ത് വന്നിരുന്നു. സർക്കാറിന്റെ ഉറപ്പുകൾ മുഖവിലക്കെടുത്ത് ചില മത സംഘടനകൾ പ്രതിഷേധത്തിൽ നിന്നും പിന്നാക്കം പോയിരുന്നു. ലഹരിയുടെ പേരിൽ വിദേശ ചരക്കായ സൂംബയെ കേരളത്തിൽ അടിച്ചേൽപ്പിക്കുകയാണെന്ന വിമർശനമായിരുന്നു ഭാരതീയ വിചാര കേന്ദ്രം ഉയർത്തിയിരുന്നത്.