കോഴിക്കോട്: 2026 വർഷത്തെ ഹജ്ജ് യാത്രക്ക് തെരെഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് ആദ്യ ഗഡു പണം അടക്കാനുള്ള സമയപരിധി ആഗസ്‌ത് 25 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്. പണമടച്ച രേഖകൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കാനുള്ള സമയപരിധി ആഗസ്‌ത് 30 വരെയും ദീർഘിപ്പിച്ചു.
ഒന്നാം ഗഡു അടക്കാനുള്ള സമയപരിധി ബുധനാഴ്‌ച അവസാനിക്കുന്നതിനാലാണ് സമയപരിധി ദീർഘിപ്പിച്ചത്. ഒന്നാം ഗഡു പണം അടക്കാനുള്ള സമയപരിധി കുറവാണെന്ന് കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം കൂടി സമയം ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായത്.
2026 ലെ ഹജ്ജ് തീർഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർ ആദ്യ ഗഡുവായി ഒരാൾക്ക് 1,52,300 രൂപ വീതമാണ് അടക്കേണ്ടത്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ആണ് പണമടക്കേണ്ടത്. ഓൺലൈൻ ആയും പണമടക്കാം.
പണമടച്ച രസീതി, മെഡിക്കൽ സ്ക്രീനിംഗ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധ രേഖകളുമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അയക്കേണ്ടത്. ഇത് ആഗസ്‌ത് 30 വരെ അനുവദിക്കും. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കുമെന്നും ഈ സീറ്റിലേക്ക് വൈറ്റിംഗിൽ ഉള്ളവരെ തെരെഞ്ഞെടുക്കുമെന്നും തെരെഞ്ഞെടുക്കപെട്ടവർക്ക് ആവശ്യമായ നിർദേശങ്ങൾക്കായി ഹജ്ജ് ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദേശങ്ങൾക്ക് സംസഥാന ഹജ്ജ് കമ്മിറ്റി ഔദ്യോഗിക ട്രൈനർമാരുടെ സഹായം തേടാവുന്നതാണ്. ഫോൺ നമ്പർ : 0483 2710717, 2717572, 8281211786