തൃശൂർ: ഡിഐജി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് കൊലച്ചോറ് സമരം നടത്തി. കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീകാത്മക സമരം. സുജിത്തിനെ മർദ്ദിച്ച പോലീസുകാരുടെ മുഖം മൂടി ധരിച്ച് പോലീസ് യൂണിഫോമിലാണ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു. പോലീസ് സ്റ്റേഷനുകളിൽ ആളുകളെ തല്ലി കൊല്ലുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തൃശൂർ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സുജിത് കാരണം തിരക്കാൻ ശ്രമിച്ചതാണ് ക്രൂരമർദ്ദനത്തിന് ഇരയാവാൻ കാരണം. ഇത് ഇഷ്ടപെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്‌ഐ നുഅമാൻ, സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിൽ കൊണ്ടുപോയി. ഷർട്ട് ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിലെത്തിച്ച സുജിത്തിനെ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞു മർദ്ദിച്ചു. സ്റ്റേഷനിൽ വെച്ച് കുനിച്ചു നിർത്തി സുജിത്തിന്റെ പുറത്തും മുഖത്തും ഉൾപ്പടെ അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മദ്യപിച്ച് പ്രശ്‍നമുണ്ടാക്കി, പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്ന വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനായിരുന്നു പോലീസിൻറെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചിരുന്നു.