ഗാസ: ലോക നേതാക്കളുടെ സാനിധ്യത്തിൽ ഒപ്പുവെച്ച സമാധാന കരാറും വെടിനിർത്തൽ ധാരണയും ലംഘിച്ച് ഗാസയിൽ ഇസ്രാഈൽ സേനയുടെ ആക്രമണം തുടരുന്നു. ഫലസ്‌തീനിൽ സമാധാനം പുലർന്നെന്ന ധാരണയിൽ പലായനം ചെയ്‌തവർ വീടുകളിലേക്ക് തിരികെ യാത്ര തുടങ്ങിയ ഫലസ്‌തീനികൾക്ക് നേരെ നടത്തിയ ഡ്രോൺ അക്രമത്തിലും വെടിവെപ്പിലും ഒൻപത് പേർ കൊല്ലപ്പെട്ടതായി ഫലസ്‌തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്‌തു.
അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെയും ലോക നേതാക്കളുടെയും സാന്നിധ്യത്തിൽ ഈജിപ്‌തിൽ നടന്ന ഉച്ചകോടിയിൽ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെയാണ് ചൊവ്വാഴ്‌ച ആക്രമണം നടന്നത്. തിങ്കളാഴ്‌ച അർദ്ധ രാത്രി മുതൽ ചൊവ്വാഴ്‌ച വരെയായി ഒൻപത് പേർ ഗാസയിൽ കൊല്ലപ്പെട്ടു. രണ്ടുപേർ നേരത്തെയുള്ള ആക്രമണത്തിലും ഏഴുപേർ ഏറ്റവും പുതിയ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്,
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെയായി 250 ഓളം മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ ഗാസയിലെ തെരുവുകളിൽ നിന്നും കണ്ടെത്തിയത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വടക്കൻ ഗാസയിലെ സ്വന്തം വീടുകൾ തേടി മടങ്ങുന്നവർക്ക് നേരെയായിരുന്നു ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. വെടിനിർത്തലും സമാധാന കരാറും പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ സൈന്യം ആവർത്തിച്ച് ലംഘനം നടത്തുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.



