തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വൻ നേട്ടം. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കൽ കോളേജിന് ന്യൂക്ലിയർ മെഡിസിൻ പിജി സീറ്റുകൾ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കോഴിക്കോട് മെഡിക്കൽ കോളേജിനാണ് ഈ സീറ്റുകൾ ലഭിച്ചത്.
കേരളത്തിൽ 81 പുതിയ പിജി സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് 17, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15, കൊല്ലം മെഡിക്കൽ കോളേജ് 30, കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂക്ലിയർ മെഡിസിൻ ഉൾപ്പടെ 2, മലബാർ കാൻസർ സെന്റർ റേഡിയേഷൻ ഓങ്കോളജിയിൽ 2 എന്നിങ്ങനെയാണ് പുതിയ സീറ്റുകൾ അനുവദിച്ചത്.
ന്യൂക്ലിയർ മെഡിസിനിലെയും മലബാർ കാൻസർ സെൻട്രലിലെ റേഡിയേഷൻ ഓങ്കോളജിയിലെയും പിജി സീറ്റുകൾ സംസ്ഥാനത്തെ കാൻസർ ചികിത്സ രംഗത്ത് കൂടുതൽ കരുത്ത് പകരും. പിജി സീറ്റുകൾ ലഭ്യമാക്കുന്നതിനായി 270 അധ്യാപക തസ്തികകൾ സർക്കാർ ഈ വർഷം പുതുതായി സൃഷ്ടിച്ചിരുന്നു. കൂടാതെ, തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ്, ക്രിറ്റിക്കൽ കെയർ എന്നീ വിഭാഗങ്ങളിലും പിജി സീറ്റുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.



