വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം തുടങ്ങി; കേരളത്തിലെ പട്ടിക മരവിപ്പിച്ചു, ബംഗാളിൽ 2 കോടി വോട്ടർമാർക്ക് അനിശ്ചിതത്വം
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ) കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒക്ടോബർ 28-ന് ആരംഭിച്ചു. 21 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് നടപ്പാക്കുന്ന ഒമ്പതാമത്തെ എസ്.ഐ.ആർ നടപടിയാണിത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിഗണിച്ച് നടപടികൾ നീട്ടിവെക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കമ്മീഷൻ തള്ളിക്കളഞ്ഞു. എസ്.ഐ.ആർ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർ പട്ടിക മരവിപ്പിച്ചിരിക്കുകയാണ്.
പരിഷ്‌കരണത്തിൻ്റെ അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കും. അതേസമയം, തീവ്ര പരിഷ്‌കരണം നടക്കുന്ന പശ്ചിമ ബംഗാളിൽ, നിലവിലെ വോട്ടർ പട്ടികയിലുള്ളവരിൽ 45 ശതമാനത്തോളം പേർ (ഏകദേശം രണ്ട് കോടി വോട്ടർമാർ) ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
2002-ലെ പട്ടികയുമായി ഒത്തുനോക്കുമ്പോൾ 55% പേർക്ക് മാത്രമാണ് നിലവിൽ യോഗ്യതയുള്ളതെന്നാണ് കണ്ടെത്തൽ. സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002-ലെ പട്ടികയിൽ ഇല്ലാത്തവർ, അഥവാ 2002-ന് ശേഷം താമസം മാറിയവർ എന്നിവർക്ക് വിലാസവും പൗരത്വവും തെളിയിക്കുന്ന 12 രേഖകളിൽ ഒരെണ്ണം നിർബന്ധമായും സമർപ്പിക്കേണ്ടിവരും. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടിവരുമെന്നാണ് സൂചന. സംസ്ഥാനത്ത് ഒന്നരക്കോടിയോളം വ്യാജവോട്ടർമാരുണ്ടെന്ന ബി.ജെ.പി ആരോപണത്തിനിടെയാണ് രണ്ട് കോടിയോളം വോട്ടർമാർക്ക് വരെ അനിശ്ചിതത്വം നേരിടാനുള്ള സാധ്യത.



