ഇടുക്കി: ചീനിക്കുഴിയിൽ മകനെയും ഭാര്യയെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്ന കേസിലെ പ്രതി ആലിയാക്കുന്നേൽ ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. പ്രതിയുടെ ശിക്ഷ ഒക്ടോബർ 30-ന് വിധിക്കും. 2022 മാർച്ച് 18-നായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരമായ കൊലപാതകം.
സ്വത്ത് തർക്കമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിൻ, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയശേഷം ഹമീദ് വാട്ടർ ടാങ്ക് കാലിയാക്കി ജനൽവഴി പെട്രോൾ നിറച്ച കുപ്പികൾ തീക്കൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു.
71 സാക്ഷികളെ വിസ്‌തരിച്ച കേസിൽ, ദൃക്‌സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷന് അനുകൂലമായി. നേരത്തെ മകന് ഇഷ്ടദാനം നൽകിയ ഭൂമിയും വീടും തിരികെ നൽകണമെന്ന ഹമീദിൻ്റെ ആവശ്യത്തെ തുടർന്നുള്ള തർക്കമാണ് ഈ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.



