ഗാസ: അമേരിക്കൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസ മുനമ്പിൽ ഉടനടി ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകി. സുരക്ഷാ കൂടിയാലോചനകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്‌താവനയിലൂടെ അറിയിച്ചു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ഹമാസ് തുടർച്ചയായി ലംഘിക്കുന്നുവെന്നും, തെക്കൻ ഗാസയിൽ ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടത്തിയെന്നും നെതന്യാഹു ആരോപിച്ചു.
കൂടാതെ, ഹമാസ് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളിൽ ഒന്ന്, രണ്ട് വർഷം മുമ്പ് ഇസ്രായേൽ സേന കണ്ടെടുത്തിരുന്ന മറ്റൊരാളുടെ (ഒഫിർ സാർഫതി) മൃതദേഹ ഭാഗങ്ങളായിരുന്നു എന്നും ഇസ്രായേൽ ആരോപിക്കുന്നു. ഇതിന് മറുപടിയായി, തെക്കൻ ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്കെതിരെ സൈന്യം തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ, ഇസ്രായേലിന്റെ ഈ നടപടി ചതിയാണെന്നാണ് ചില നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുതിയ ആക്രമണ ഉത്തരവോടെ ഗാസ മേഖലയിലെ സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കാണുന്നത്.



