ധാക്ക: 2024-ൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ധാക്കയിലെ പ്രത്യേക ട്രൈബ്യൂണലാണ് ഷെയ്ഖ് ഹസീന കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിധി പ്രഖ്യാപിച്ചത്. ഹസീന ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് കോടതി നിരീക്ഷിച്ചു.
കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതിഷേധങ്ങളെ തുടർന്ന് 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. കേസിൽ മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐ.ജി. ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു വിചാരണ നടന്നത്.



