കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായിരുന്ന യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ മുഖ്യപ്രതിയായ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിന് (37) വധശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിനി അനിത ശശിധരനെ (32) കൊലപ്പെടുത്തിയ കേസിലാണ് വിധി.
വിവാഹിതനായ പ്രബീഷ്, വിവാഹിതയായ അനിതയുമായി പ്രണയത്തിലായിരുന്നു. അനിത ഗർഭിണിയായതിനെത്തുടർന്ന് ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. 2021 ജൂലൈ 9-നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയ അനിതയെ കാമുകനായ പ്രബീഷും ഇയാളുടെ പെൺസുഹൃത്ത് രജനിയും ചേർന്ന് കൈനകരിയിലെ വീട്ടിലെത്തിച്ചു.
തുടർന്ന് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും, വായും മൂക്കും അമർത്തി ബോധരഹിതയാക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി ഇരുവരും ചേർന്ന് മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കേസിൽ പ്രബീഷിനെയും രജനിയെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.



