ന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിന് മുന്നിൽ നടന്ന ‘ജെൻ സി’ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ രണ്ട് മലയാളികളും. തൃശൂർ, മലപ്പുറം സ്വദേശികളായ നിയമ വിദ്യാർത്ഥികളെയും, നിയമ ബിരുദം പൂർത്തിയാക്കിയ ഒരാളെയുമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്.
പ്രതിഷേധക്കാരെ ‘അർബൻ നക്സലുകൾ’ എന്ന് വിശേഷിപ്പിച്ച പോലീസ്, ഇവരുടെ യഥാർത്ഥ ലക്ഷ്യം വായു മലിനീകരണത്തിനെതിരായ സമരമല്ലെന്നും, മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്നും കോടതിയിൽ അറിയിച്ചു. ‘ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് നേതാവായ മാധ്വി ഹിദ്മയുടെ ചിത്രവും ഉൾപ്പെടുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
പോലീസിനെ ആക്രമിക്കൽ, ഗതാഗത തടസ്സമുണ്ടാക്കൽ, കുരുമുളക് സ്പ്രേ പ്രയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 15-ലധികം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



