ഹായിൽ : ഒൻപത് വർഷത്തെ ഹായിലിലെ ദുരിതപൂർണ്ണമായ ജീവിതത്തിന് വിരാമം നൽകി മലപ്പുറം സ്വദേശി ഐസിഎഫിൻറെ തണലിൽ ഇന്ന് പുലർച്ചെ കോഴിക്കോട് വിമാനത്തിൽ നാടണഞ്ഞു.
ദീർഘകാലമായി ഹായിലിലും പരിസര പ്രദേശങ്ങളിലും പല ജോലികൾ ചെയ്‌തും സ്വന്തമായി കച്ചവടം തുടങ്ങിയും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും വിജയിപ്പിച്ചെടുക്കാനായില്ല. നഷ്ടങ്ങളും പരാജയങ്ങളും മുന്നോട്ട് നയിച്ച ജീവിതത്തിൽ കടം കയറിയ ആ മനുഷ്യൻ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ സഹിക്കാതെ തളർന്നു.
പ്രതിസന്ധികൾ തരണം ചെയ്‌ത് മുന്നോട്ട് പോകുന്നതിനിടെ കൊറോണയും ലോക്ക് ഡൗണും പ്രതിക്ഷകൾക്ക് മങ്ങലേൽപിക്കുകയായിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ മാനസികമായി തളർന്ന ജീവിതം നീണ്ട ഒൻപത് വർഷങ്ങളാണ് മരുഭൂമിയിൽ ഹോമിക്കപെട്ടത്. കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിനിടയിൽ നിയമങ്ങളോട് പോലും നീതി പുലർത്താൻ സാധിച്ചിരുന്നില്ല.
സഹോദരൻറെ പ്രയാസങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ഐസിഎഫ് വെൽഫെയർ വിഭാഗം വിഷയത്തിൽ ശകതമായി ഇടപെടുകയും നിയമപരമായ തടസ്സങ്ങൾ നീക്കികൊടുക്കുകയും ചെയ്‌തു. മലപ്പുറം സ്വദേശിയുടെ നാട്ടിലേക്കുള്ള യാത്രാടിക്കറ്റും സമ്മാനപ്പെട്ടിയും ഐസിഎഫ് ഹായിൽ ഘടകം നൽകി. ചൊവ്വാഴ്ച പുലർച്ചെ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഏയർ ഇന്ത്യയുടെ വിമാനത്തിൽ യാത്രയാക്കാനും ഇന്ന് കുടുംബത്തിലെത്തിയ സഹോദരൻറെ സന്തോഷത്തിൽ പങ്ക് ചേരാനും ഐസിഎഫ് സാന്ത്വനം ടീമിനായി.
റിപ്പോർട്ടിംഗ് : അഫ്‌സൽ കായംകുളം



