പത്തനംതിട്ട: രാജ്യവ്യാപകമായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ ഹാക്കിംഗ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ കുമാറിനെ (36) ആണ് പത്തനംതിട്ടയിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതാപ് ഗഡ് ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവൈലൻസ് ഓഫീസറാണ് ഇയാൾ.
വ്യക്തികളുടെ ലൈവ് ലൊക്കേഷൻ, ഫോൺ കോൾ രേഖകൾ എന്നിവ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ചോർത്തി നൽകിയിരുന്നത് പ്രവീൺ കുമാറായിരുന്നു. ഈ സംഘത്തെ വിവരങ്ങൾ ചോർത്താനായി സമീപിച്ചിരുന്നവരിൽ കൂടുതലും കമിതാക്കളായിരുന്നു.
കേസിലെ ഒന്നാം പ്രതി അടൂർ സ്വദേശി ജോയൽ വി. ജോസ്, സഹായി ഹിരാൽ ബെൻ അനൂജ് പട്ടേൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.



