റിയാദ്: ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധാരണനിലയിലാക്കാനുള്ള അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാതെ സൗദി അറേബ്യ. കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, അബ്രഹാം കരാറിൽ ചേരാനുള്ള നിർദ്ദേശം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എം.ബി.എസ്) തള്ളിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിലേക്കുള്ള മാറ്റാനാവാത്തതും സമയബന്ധിതവുമായ പാതയുമായി ബന്ധിപ്പിക്കാതെ ഇസ്രായേലിനെ അംഗീകരിക്കാനാകില്ലെന്ന മുൻ നിലപാടിൽ സൗദി ഉറച്ചുനിന്നു. ട്രംപിന്റെ ഭാഗത്തുനിന്നുള്ള അമിത സമ്മർദ്ദം സൗദിക്ക് അതൃപ്തിയുണ്ടാക്കിയതായും, കിരീടാവകാശിയുടെ നിലപാടിനെത്തുടർന്ന് യു.എസ്. വൃത്തങ്ങൾ അദ്ദേഹത്തെ ‘ശക്തനായ മനുഷ്യൻ’ എന്ന് വിശേഷിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.



