ജെനിൻ: അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ, കീഴടങ്ങാൻ ശ്രമിച്ച രണ്ട് ഫലസ്തീൻ യുവാക്കളെ വെടിവെച്ച് കൊന്നു. അൽ-മുൻതസിർ ബില്ല അബ്ദുള്ള (26), യൂസഫ് അസാസ (37) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തങ്ങൾ നിരായുധരാണെന്ന് തെളിയിക്കുന്നതിനായി ഇരുവരും ഷർട്ട് ഉയർത്തിക്കാണിച്ചുവെങ്കിലും ഇസ്രായേലി സൈന്യം വെടിയുതിർക്കുകയായിരുന്നു.
ഇത് ക്രൂരമായ നിയമവിരുദ്ധ കൊലപാതകങ്ങളും ആസൂത്രിതമായ യുദ്ധക്കുറ്റവുമാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. അതേസമയം, ജെനിനിലെ ‘ഭീകര ശൃംഖലയുമായി ബന്ധമുള്ള’ പിടികിട്ടാപ്പുള്ളികളെയാണ് പിന്തുടർന്നതെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന വിശദീകരണം.
ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, കൊല്ലപ്പെട്ടവരെ ‘തീവ്രവാദികൾ’ എന്ന് വിശേഷിപ്പിക്കുകയും, ‘തീവ്രവാദികൾ മരിക്കേണ്ടവരാണ്’ എന്ന് സാമൂഹിക മാധ്യമത്തിൽ കുറിക്കുകയും ചെയ്തു.



