തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. അതിജീവിതയെ അപമാനിച്ചു എന്ന് കാണിച്ച് ഡിവൈഎഫ്ഐ തനിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ രൂക്ഷമായ പ്രതികരണം.
ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയിൽ, ഒരു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് യുവതിയെ വിവാഹം കഴിച്ച് കൊണ്ടുവന്ന വീടിന് സമീപം മൈക്ക് കെട്ടി പ്രസംഗിക്കുന്നതിൻ്റെ വീഡിയോ തൻ്റെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തെളിവുകൾ ഡിവൈഎഫ്ഐ നേതാക്കൾക്ക് അയച്ചുതരാൻ താൻ തയ്യാറാണെന്നും, ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക് എന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യർ ഡിവൈഎഫ്ഐയെ വെല്ലുവിളിച്ചത്.
പരാതിക്കാരിയുടെ സ്വകാര്യതയെ മാനിച്ചാണ് ഏത് ബ്ലോക്ക്, ഏത് നേതാവ് എന്ന വിവരങ്ങൾ താൻ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



