ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ (25 ബേസിസ് പോയിൻ്റ്) കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി കുറഞ്ഞു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന പണനയ സമിതി യോഗമാണ് (MPC) ഐകകണ്ഠ്യേന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
പണപ്പെരുപ്പം പ്രതീക്ഷിച്ച രീതിയിൽ കുറയുന്നതും, ഗ്രാമീണ-നഗര മേഖലകളിലെ ഡിമാൻഡിലുണ്ടായ വളർച്ച ഉൾപ്പെടെയുള്ള ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവുമാണ് നിരക്ക് കുറയ്ക്കാൻ ആർ.ബി.ഐക്ക് പ്രചോദനമായത്. ഈ തീരുമാനത്തോടെ രാജ്യത്ത് ഭവന, വാഹന വായ്പകൾ ഉൾപ്പെടെയുള്ളവയുടെ പലിശ നിരക്കുകൾ കുറയാനും അതുവഴി വിപണിയിലെ സാമ്പത്തിക ഡിമാൻഡ് വർദ്ധിക്കാനും സാധ്യതയുണ്ട്. ഓപ്പൺ മാർക്കറ്റ് റെഗുലേഷനായി ഒരു ലക്ഷം കോടി രൂപ മാറ്റിവെക്കുമെന്നും ആർ.ബി.ഐ. അറിയിച്ചു.



