ടെൽ അവീവ്: ഗാസയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യാ ആക്രമണങ്ങൾ രാജ്യത്തെ സൈനികരിലും കനത്ത മാനസികാഘാതമുണ്ടാക്കിയതായി റിപ്പോർട്ട്. ഗാസയിൽ ആക്രമണം ആരംഭിച്ചതിന് ശേഷം മാനസിക വൈകല്യങ്ങൾക്ക് ചികിത്സ തേടുന്ന സൈനികരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടായതായി ഇസ്‌റാഈലി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് മാധ്യമങ്ങൾ ചെയ്യുന്നു.
2023 ഒക്ടോബർ 7-ന് ശേഷം ഏകദേശം 85,000 പേർ മാനസിക കേസുകൾക്കായി മന്ത്രാലയത്തെ സമീപിച്ചതായി പുനരധിവാസ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി തമർ ഷിമോണി ആർമി റേഡിയോയോട് പറഞ്ഞു. ഒക്ടോബർ 7-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങൾ ഇസ്‌റാഈലി സൈനികരിൽ മൂന്നിലൊന്ന് പേർ നേരിടുന്നുണ്ട്. നിലവിൽ ഒരു തെറാപ്പിസ്റ്റിന് 750 രോഗികളെ വരെ കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ട്.
സൈന്യത്തിനുള്ളിൽ ആത്മഹത്യകൾ വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധാനന്തര സമ്മർദ്ദം അനുഭവിച്ച സൈനികരും ഒരു റിസർവ് ഓഫീസറും മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതായി അടുത്തിടെ മാരിവ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.



