തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലും താൽക്കാലിക ആശ്വാസം. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതി പോലീസിന് നിർദേശം നൽകി. കേസിൽ വിധി ഈ മാസം 10-ന് (ബുധനാഴ്ച) പ്രഖ്യാപിക്കും.
ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നിന്ന് പോലീസിന് തൽക്കാലം പിന്മാറേണ്ടിവരും. ബംഗളൂരു സ്വദേശിനി കെ.പി.സി.സി. പ്രസിഡന്റിന് ഇ-മെയിൽ വഴി നൽകിയ പരാതി ഡി.ജി.പിക്ക് കൈമാറിയതിനെ തുടർന്നാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
രാഹുലിന്റെ ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ആദ്യത്തെ പീഡനക്കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് നേരത്തെ തടഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.



