വാഷിംഗ്ടൺ : അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി, കാനഡയിൽ നിന്നുള്ള വളം ഇറക്കുമതി എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
അമേരിക്കൻ കർഷകർക്കായി നടപ്പിലാക്കുന്ന കോടിക്കണക്കിന് ഡോളർ കാർഷിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് താരിഫ് വർദ്ദിപ്പിക്കുമെന്ന പരാമർശം നടത്തിയത്. വിദേശ കാർഷിക ഇറക്കുമതികൾ രാജ്യത്തെ ഉത്പാദകർക്ക് ദോഷകരമായി ബാധിക്കുന്നു എന്ന് അദ്ദേഹം വിമർശിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് താരിഫ് ഇനത്തിൽ ഈടാക്കുന്ന വരുമാനം ഉപയോഗിച്ച് 12 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം കർഷകർക്ക് നൽകും. അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കാൻ താരിഫുകൾ ശക്തമായി ഉപയോഗിക്കുമെന്നും ട്രംപ് ആവർത്തിച്ചു.
ചർച്ചയ്ക്കിടെ ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി അമേരിക്കയുടെ തെക്കൻ മേഖലകളിലെ കർഷകരെ തകർക്കുന്നതായി ലൂസിയാനയിലെ ഉത്പാദകൻ ചൂണ്ടിക്കാട്ടി. അമേരിക്കൻ റീട്ടെയിൽ അരി വിപണിയിലെ ഏറ്റവും വലിയ രണ്ട് ബ്രാൻഡുകൾ ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണെന്ന് അറിയിച്ചപ്പോൾ “അവർ അരി ‘ഡമ്പ്’ ചെയ്യരുത് എന്നായിരുന്നു , ട്രംപിന്റെ പ്രതികരണം. താരിഫുകൾ പ്രഖ്യാപിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. കാനഡയിൽ നിന്നുള്ള വളം ഇറക്കുമതിയിലും സമാനമായ താരിഫ് നടപടികൾ ഏർപ്പെടുത്തിക്കൊണ്ട് പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം സൂചന നൽകി.



