എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എറണാകുളം പള്ളുരുത്തിയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച സി.പി.എം. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിൻസൺ എന്ന യുവാവാണ് പിടിയിലായത്. ഈ സംഭവത്തെ തുടർന്ന് പോളിങ് ബൂത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.
തിരുവനന്തപുരം വഞ്ചിയൂർ വാർഡിലും ഇടുക്കി വട്ടവടയിലും കള്ളവോട്ടിനെച്ചൊല്ലി നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിൽ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. വൈകീട്ട് 5 മണിവരെയുള്ള കണക്കുകൾ പ്രകാരം 70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് എറണാകുളത്താണ് (73.16%).



