കൊച്ചി: എറണാകുളം മലയാറ്റൂരിൽ 19 വയസ്സുള്ള ഏവിയേഷൻ വിദ്യാർത്ഥിനി ചിത്രപ്രിയ കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് അലന്റെ അറസ്റ്റ് കാലടി പോലീസ് രേഖപ്പെടുത്തി. മറ്റൊരു യുവാവുമായി ചിത്രപ്രിയക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ചിത്രപ്രിയയെയും അലനെയും മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ ഒരുമിച്ച് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അലൻ കുറ്റം സമ്മതിച്ചത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
അമ്പലത്തിലെ ഉത്സവം കൂടാൻ മലയാറ്റൂർ മുണ്ടങ്ങാമറ്റത്തെ വീട്ടിലെത്തിയ ചിത്രപ്രിയയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സംസ്‌കരിച്ചു.



