എറണാകുളം : സി.പി.എം. മുൻ എം.എൽ.എ. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതി 13 ദിവസത്തോളം പൂഴ്ത്തിവെച്ചതിൻ്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് എം.എൽ.എ.ക്കെതിരെ പരാതി വന്നപ്പോൾ മുഖ്യമന്ത്രി അത് ഉടൻ പോലീസിന് കൈമാറിയെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശൻ, എന്നാൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ യുവതിയുടെ പരാതി നവംബർ 27-ന് ലഭിച്ചിട്ടും, ഡിസംബർ 2-നാണ് പോലീസിന് കൈമാറിയതെന്നും, ഡിസംബർ 8-നാണ് കേസെടുത്തതെന്നും വ്യക്തമാക്കി. ഇതാണ് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം എന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിൽ മുഴുവൻ സ്ത്രീലമ്പടന്മാരാണ് എന്ന് പറയുന്ന മുഖ്യമന്ത്രി, സ്വന്തം മന്ത്രിസഭയിലും ഓഫീസിലുമുള്ള ലൈംഗിക അപവാദ കേസുകളിൽ ഉൾപ്പെട്ടവരെക്കുറിച്ച് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.



