ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ കഴിഞ്ഞ മാസം 30-ന് 62-കാരനായ നടരാജനെ മകൻ നവജിത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും സ്വന്തമാക്കാൻ വേണ്ടിയാണ് അഭിഭാഷകൻ കൂടിയായ നവജിത്ത് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് സൂചന. ലഹരിക്ക് അടിമയായിരുന്ന നവജിത്ത്, സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന നടരാജനോട് പലതവണ സ്വർണം ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ സിന്ധു അപകടനില തരണം ചെയ്തു. 47 വെട്ടുകളേറ്റാണ് നടരാജൻ കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സിന്ധുവിന്റെ മൊഴി രേഖപ്പെടുത്തി. കസേര കൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് സിന്ധു മൊഴി നൽകി.
വീട്ടിലെ അലമാരയിൽ നിന്നും കണ്ടെടുത്ത 60 പവൻ സ്വർണാഭരണം പോലീസ് കോടതിയെ ഏൽപ്പിച്ചു. റിമാൻഡിലായിരുന്ന പ്രതി നവജിത്തിനെ ലഹരി ലഭിക്കാതെ വന്നതിനെ തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യം കാരണം നിലവിൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സ പൂർത്തിയാക്കിയ ശേഷം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.



