ന്യൂഡൽഹി: മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഈ ഭൂമിയുടെ തത്‌സ്ഥിതി 2026 ജനുവരി 27 വരെ തുടരും. വഖഫ് ഭൂമിയുടെ രേഖകളും സാധുതയും സംബന്ധിച്ച പ്രശ്‌നങ്ങൾ വഖഫ് ട്രൈബ്യൂണലിന്റെ പരിധിയിൽ മാത്രമാണ് വരുന്നതെന്നും, അതിനാൽ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതിക്ക് പിഴവുപറ്റിയെന്നും കേരള വഖഫ് സംരക്ഷണ വേദി സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ വാദിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്നും സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു.എന്നാൽ, ഈ ഭൂമിയുടെ സാഹചര്യം പരിശോധിച്ച് ശുപാർശകൾ നൽകാൻ ജസ്റ്റിസ് സി.വി. രാമചന്ദ്രനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ശരിവെച്ച ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.



