കൊച്ചി: ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പി.ടി.എ. പ്രസിഡന്റും, എൻ.ഡി.എ. സ്ഥാനാർഥിയുമായ ജോഷി കൈതവളപ്പിലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. കോർപ്പറേഷനിലെ പുതിയ വാർഡിൽ നടന്ന മത്സരത്തിൽ ജോഷിക്ക് നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. എൻ.ഡി.എ. ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എറണാകുളം ജില്ല പ്രസിഡന്റാണ് ജോഷി.
തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ വി.എ. ശ്രീജിത്ത് (2438 വോട്ട്) വിജയിച്ചു. കോൺഗ്രസിന്റെ എൻ.ആർ. ശ്രീകുമാർ (1677 വോട്ട്) രണ്ടാമതെത്തി. 170 വോട്ട് മാത്രം നേടിയ ജോഷി കൈതവളപ്പിലിന് പിന്നാലെ വിനീഷ് വിശ്വംഭരൻ 194 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. ഹിജാബ് വിവാദ സമയത്ത് ജോഷി കൈതവളപ്പിൽ നടത്തിയ പ്രസ്താവനകൾ വലിയ വിവാദമാകുകയും, വിദ്വേഷ പ്രചരണം നടത്തിയെന്ന് കാണിച്ച് ഇദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.



