റിയാദ്: സൗദി അറേബ്യയിൽ ഭൂവുടമ-കുടിയാൻ ബന്ധത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളുടെ ലംഘനങ്ങളെ തരംതിരിക്കുന്ന തൊഴിൽ നിയമത്തിന്റെ ഒരു ഷെഡ്യൂൾ ഭേദഗതി ചെയ്‌തു. ചട്ടങ്ങൾ ലംഘിക്കുന്ന ഭൂവുടമകൾക്ക് പിഴ വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. റെസിഡൻഷ്യൽ, വാണിജ്യ, അല്ലെങ്കിൽ ഒഴിച്ചിട്ട വസ്തുക്കളുടെ മൊത്തം വാടക നിയമങ്ങൾ ലംഘിച്ച് വർദ്ധിപ്പിക്കുന്നത് പ്രധാന നിയമലംഘനങ്ങളിൽ ഒന്നാണ്.
ആദ്യ നിയമലംഘനത്തിന് രണ്ട് മാസത്തെ വാടകക്ക് തുല്യമായ പിഴയാണ് ചുമത്തുക. ഇത് ആവർത്തിച്ചാൽ ആറ് മാസത്തെ വാടകയായും, തുടർന്ന് വീണ്ടും ആവർത്തിച്ചാൽ 12 മാസത്തെ വാടകയായും വർധിക്കും. കൂടാതെ, നിയമലംഘനങ്ങൾ തിരുത്താൻ കെട്ടിടയുടമ ബാധ്യസ്ഥനാണ്. ഇ-റെന്റൽ സർവീസസ് നെറ്റ്‌വർക്കായ ‘ഈജാർ’-ൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്തവർക്കുള്ള പിഴകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ലംഘനത്തിന് മുന്നറിയിപ്പും തിരുത്താനുള്ള നിർദേശവും നൽകും. ഇത് ആവർത്തിച്ചാൽ മൂന്ന് മാസത്തെ വാടക വരെയും, മൂന്നാം തവണ ആവർത്തിച്ചാൽ ആറ് മാസത്തെ വാടക വരെയും പിഴ ചുമത്തും. നിയമപരമായ ന്യായീകരണമില്ലാതെ റിയാദിൽ വാടക കരാർ പുതുക്കാൻ വിസമ്മതിക്കുകയോ വാടകക്കാരെ ഒഴിപ്പിക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്ന കെട്ടിടയുടമകൾക്കും സമാനമായ പിഴകൾ ബാധകമായിരിക്കും.



