തിരുവനന്തപുരം: എറണാകുളത്ത് ഗർഭിണിയായ യുവതിയെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്.എച്ച്.ഒ പ്രതാപചന്ദ്രനെതിരെ ഉയർന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റക്കാരനായ പോലീസുകാരനെ സംരക്ഷിക്കാൻ ബോധപൂർവ്വമായ ഇടപെടൽ നടത്തിയെന്ന് സതീശൻ ആരോപിച്ചു.
മാസങ്ങൾക്ക് മുമ്പ് തന്നെ ഈ ഉദ്യോഗസ്ഥനെതിരെ പരാതികൾ ലഭിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഇയാളെ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലമാകുന്ന സർക്കാർ, പോലീസ് സ്റ്റേഷനിൽ വെച്ച് ഒരു ഗർഭിണിക്ക് നേരെ നടന്ന ഈ ക്രൂരതയിൽ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നും സംഭവത്തിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിനെ രാഷ്ട്രീയവൽക്കരിച്ചതിന്റെ ഫലമായാണ് ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷം ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.



