ന്യൂഡൽഹി: വെനിസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ കടന്നുകയറ്റത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടങ്കലിലാക്കിയ നടപടിയിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വെനിസ്വേലയിലെ നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷക്കും ഇന്ത്യ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.
വെനിസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കാരക്കാസിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെനിസ്വേലയ്ക്കെതിരായ അമേരിക്കൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ പാർട്ടികളും വിവിധ വിവിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേർന്നു. വെനിസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.



