റിയാദ്: സൗദി അറേബ്യയിൽ ഫാമിലി വിസിറ്റിംഗ് വിസ ഉൾപ്പെടെയുള്ള എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി 30 ദിവസമായി കുറച്ചു. ഹജ്ജ് സീസണിന് മുന്നോടിയായുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ ക്രമീകരണം. തിങ്കളാഴ്ച മുതൽ സ്റ്റാമ്പ് ചെയ്ത വിസകളിൽ സൗദിയിൽ തങ്ങാനാവുന്ന പരമാവധി സമയം ഒരു മാസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫാമിലി വിസിറ്റിംഗ് വിസകൾക്ക് പുറമെ ബിസിനസ്, ടൂറിസം വിസകൾക്കും ഈ പുതിയ നിയമം ബാധകമാണ്. മുൻപ് 90 ദിവസം വരെ കാലാവധി ലഭിച്ചിരുന്ന വിസകളിലാണ് ഇപ്പോൾ ഈ വലിയ മാറ്റം വന്നിരിക്കുന്നത്.
വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിൽ പ്രവേശിച്ചാൽ 90 ദിവസം വരെ തുടരാനും പിന്നീട് വിസ പുതുക്കാനും മുൻപ് സാധിക്കുമായിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ 30 ദിവസം കഴിഞ്ഞാൽ വിസ പുതുക്കി നൽകുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി വിസിറ്റിംഗ് വിസകളിൽ നിയന്ത്രണങ്ങൾ വരുന്നത് പതിവാണെങ്കിലും, വിസ കാലാവധി ഇത്രയധികം കുറച്ചത് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിച്ചേക്കാം. ഉംറ വിസകൾക്കുള്ള അവസാന പ്രവേശന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സൗദി മന്ത്രാലയം നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.



