ന്യൂയോർക്ക്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വിചാരണ ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ആരംഭിച്ചു. യുഎസ് സൈനിക നടപടിയിലൂടെ പിടികൂടിയ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അതിശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിൽ ഹാജരാക്കിയത്. ബ്രൂക്ലിനിലെ തടവുകേന്ദ്രത്തിൽ നിന്ന് ഹെലികോപ്റ്ററിൽ മാൻഹട്ടനിലെത്തിച്ച ശേഷം കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് കോടതി സമുച്ചയത്തിലേക്ക് മാറ്റിയത്. നൂറുകണക്കിന് സ്പെഷ്യൽ ഏജന്റുമാരും പോലീസും കോടതി പരിസരത്ത് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്നു.
അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തിയെന്ന ‘നർക്കോ ടെററിസം’ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൊളംബിയൻ സായുധ വിപ്ലവ സേനയുമായി ചേർന്ന് ലഹരിക്കടത്ത് നടത്തിയെന്നും ഇതിലൂടെ ലഭിച്ച പണം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വെളുപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, മഡുറോയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വെനിസ്വേലയുടെ എണ്ണ സമ്പത്ത് കവരാനുള്ള അമേരിക്കയുടെ നീക്കമാണിതെന്നും വെനിസ്വേലൻ സർക്കാർ ആരോപിച്ചു. മഡുറോയെ വിട്ടയക്കണമെന്ന് ചൈനയും ഇറാനും ആവശ്യപ്പെട്ടപ്പോൾ യൂറോപ്യൻ യൂണിയൻ നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.



