ഹായിൽ: നിയമപ്രശ്നങ്ങളും രോഗബാധയും കാരണം ഏഴ് വർഷമായി സൗദി അറേബ്യയിൽ കുടുങ്ങിക്കിടന്ന തിരുവനന്തപുരം സ്വദേശി ഐ.സി.എഫ് വെൽഫെയർ ടീമിന്റെ സഹായത്തോടെ ജന്മനാട്ടിലേക്ക് മടങ്ങി. ഹായിലിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ താമസ രേഖകൾ (ഇഖാമ) കാലഹരണപ്പെട്ടതും മറ്റ് നിയമതടസ്സങ്ങളുമാണ് മടക്കയാത്രയ്ക്ക് വില്ലനായത്. ഈ കാലയളവിനുള്ളിൽ മകനെ ഒരുനോക്ക് കാണാൻ കാത്തിരുന്ന രോഗിയായ മാതാവ് നാട്ടിൽ മരണപ്പെട്ടത് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിലെ വലിയ നോവായി മാറി. ശാരീരികമായ അവശതകൾ നേരിട്ടതോടെ നാട്ടിലെത്താൻ മാർഗമില്ലാതെ ബുദ്ധിമുട്ടിയ അദ്ദേഹം ഐ.സി.എഫ് വെൽഫെയർ വിഭാഗത്തിന്റെ സഹായം തേടുകയായിരുന്നു.
സാമൂഹിക പ്രവർത്തകരായ റഹിം തിരൂർ, മുനീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നിയമപരമായ നീക്കങ്ങൾക്കൊടുവിൽ യാത്രാ രേഖകൾ ശരിയാക്കി. ഐ.സി.എഫിന്റെ സാന്ത്വന ഫണ്ടിൽ നിന്നാണ് ഇദ്ദേഹത്തിന് ആവശ്യമായ വിമാന ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ദിവസം ഹായിലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. വർഷങ്ങൾ നീണ്ട ദുരിതപർവ്വത്തിന് അന്ത്യം കുറിച്ച് പ്രിയപ്പെട്ടവരിലേക്ക് മടങ്ങാൻ സഹായിച്ച ഐ.സി.എഫ് പ്രവർത്തകർക്കും സുമനസ്സുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.



