കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പള്ളി കുളപ്പുറം മോർക്കോലിൽ ഷേർളി മാത്യുവിനെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിലും, കോട്ടയം സ്വദേശിയെന്ന് കരുതുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഷേർളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.
ഭർത്താവ് മരിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്ന് ആറുമാസം മുമ്പാണ് ഷേർളി കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. ഷേർളിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ രണ്ട് മൃതദേഹങ്ങളും കണ്ടത്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



