കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ വനിതാ ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ പതിവ് പരിശീലനത്തിന് കുട്ടികളെ കാണാത്തതിനെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
മറ്റ് വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിൽ ചെന്ന് പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിനെ വിവരമറിയിച്ചു. അത്‌ലറ്റിക് താരമാണ് സാന്ദ്ര. വൈഷ്ണവി കബഡി താരവുമാണ്. വൈഷ്ണവി കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങളുടെ അപ്രതീക്ഷിത വിയോഗം നാടിനെ നടുക്കിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



