തിരുവനന്തപുരം: മലപ്പുറം, കാസർകോട് ജില്ലകളിലെ ജനപ്രതിനിധികളെയും വോട്ടർമാരെയും സംബന്ധിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പിൻവലിച്ചു. തന്റെ വാക്കുകൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതാണെങ്കിലും, അത് ആർക്കെങ്കിലും പ്രയാസമോ വേദനയോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആലപ്പുഴയിൽ നടന്ന പ്രസംഗത്തിലായിരുന്നു മലപ്പുറത്തെയും കാസർകോട്ടെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ വർഗ്ഗീയ ധ്രുവീകരണത്തിന്റെ തെളിവാണെന്ന് മന്ത്രി ആരോപിച്ചത്.
മന്ത്രിയുടെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ സി.പി.ഐ(എം) നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗ്ഗീയതയെ പാർട്ടി ശക്തമായി എതിർക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് ഗുണകരമല്ലെന്ന നിലപാടിലായിരുന്നു സി.പി.ഐ(എം) സംസ്ഥാന നേതൃത്വം. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളെ എന്നും എതിർത്തിട്ടുള്ള പൊതുപ്രവർത്തകനാണ് താനെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും സജി ചെറിയാൻ വിശദീകരിച്ചു. വിവാദം കത്തിപ്പടരുകയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ തിരുത്തൽ.



