റിയാദ്: യുവാക്കൾക്കിടയിൽ വിവാഹം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വിവാഹ ചടങ്ങുകൾ ലളിതമാക്കാൻ സൗദി അറേബ്യയിലെ പള്ളികളിൽ ആഹ്വാനം. ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ വിവിധ പള്ളികളിൽ നടന്ന വെള്ളിയാഴ്ച ഖുതുബയിലാണ് ഈ വിഷയം ഊന്നിപ്പറഞ്ഞത്. അമിതമായ മഹർ തുക നിശ്ചയിക്കുന്നതും ആഡംബര പൂർണ്ണമായ വിവാഹ വിരുന്നുകൾ സംഘടിപ്പിക്കുന്നതും യുവാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നുണ്ടെന്നും, ഇത് അവരെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ഖത്തീബുമാർ ചൂണ്ടിക്കാട്ടി.
വിവാഹം കഴിക്കാൻ തയ്യാറാകുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾ നിബന്ധനകളിൽ ഇളവ് വരുത്തണമെന്നും ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങുകൾക്ക് മുൻഗണന നൽകണമെന്നും പ്രഭാഷകർ ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ വിവാഹത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണതകൾക്കെതിരെയും പള്ളികളിൽ നിന്ന് മുന്നറിയിപ്പ് നൽകി. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിയുന്നതാണ് നല്ലതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും അത് പ്രകൃതിവിരുദ്ധമാണെന്നും ഖത്തീബുമാർ വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെ വിവാഹത്തിനായി സഹായിക്കുന്നത് പുണ്യമാണെന്നും ഇത് സമൂഹത്തിൽ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുമെന്നും പ്രഭാഷണങ്ങളിൽ കൂട്ടിച്ചേർത്തു.



