കണ്ണൂർ: പയ്യന്നൂരിലെ സി.വി. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ എത്ര തുക പിരിച്ചുവെന്ന വിവരം പൊതുസമൂഹത്തോട് വെളിപ്പെടുത്താൻ കഴിയില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പാർട്ടിയുടെ പക്കലുണ്ടെന്നും അത് പാർട്ടി അറിഞ്ഞാൽ മതിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിരിച്ചെടുത്ത തുകയിൽ ക്രമക്കേട് നടന്നെന്ന ആരോപണം തള്ളിയ അദ്ദേഹം, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഭൂമി വാങ്ങിയതെന്നും ഇതിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിന് പിന്നാലെയാണ് പാർട്ടിയുടെ ഈ വിശദീകരണം. പിരിച്ചെടുത്ത പണം സംബന്ധിച്ച കണക്കുകൾ പാർട്ടി ഓഡിറ്റ് ചെയ്തതാണെന്നും അതിൽ ദുരൂഹതകളില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. തെറ്റായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫണ്ട് വിവാദത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ നേതൃത്വം ആവർത്തിച്ചു.



