ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആവശ്യത്തെ തള്ളി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി. സോണിയ ഗാന്ധിയെപ്പോലെ ഉന്നത സുരക്ഷയുള്ള ഒരാളുടെ അടുത്തേക്ക് കേസിലെ പ്രതിയായ പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും, എന്നാൽ സോണിയ ഗാന്ധിക്ക് ഇത്തരക്കാരുമായി ബന്ധമുണ്ടെന്ന് തങ്ങൾ ആരും കരുതുന്നില്ലെന്നും ബേബി പറഞ്ഞു. ശിവൻകുട്ടി പോലും സോണിയക്കെതിരെ അത്തരമൊരു തെറ്റായ ധാരണ വച്ചുപുലർത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും, തങ്ങൾ ആരും അവർക്കെതിരെ വിരൽ ചൂണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് കൺവീനറാണോ മറ്റാരെങ്കിലുമാണോ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.
അതേസമയം, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ ലഭിച്ചതിനോടും എം.എ. ബേബി പ്രതികരിച്ചു. വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായും ഈ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ഇ.എം.എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പത്മ പുരസ്‌കാരങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അവരെല്ലാം അത് വിസമ്മതിച്ച ചരിത്രമാണുള്ളത്. എന്നാൽ ഇപ്പോൾ വി.എസ് ഇല്ലാത്ത സാഹചര്യത്തിൽ പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹത്തിന്റെ കുടുംബമാണെന്നും എം.എ. ബേബി വ്യക്തമാക്കി. വി.എസിനെതിരായ മന്ത്രി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.



