തലശ്ശേരി: വിവാഹ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികൾക്ക് മിഠായി നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. കതിരൂർ പൊന്ന്യം സ്വദേശി കെ. മിദ്ലാജിനെയാണ് (29) തലശ്ശേരി അഡീഷണൽ ജില്ലാ കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. സാധാരണഗതിയിൽ പോക്സോ കേസുകളിൽ പ്രതികളെ ഉടൻ റിമാൻഡ് ചെയ്യുന്നതാണ് പതിവെങ്കിലും, അറസ്റ്റ് ചെയ്ത ദിവസം തന്നെ ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളിലും നാട്ടുകാർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കേസ് പരിഗണിച്ച സമയത്ത് വാദിഭാഗത്തിന് വേണ്ടി പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് പ്രതിക്ക് അനുകൂലമായി. സാധാരണയായി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയെ നേരിട്ട് ജില്ലാ കോടതിയിൽ എത്തിച്ചതിലും അവ്യക്തതയുണ്ട്. പോലീസ് മർദിച്ചുവെന്ന പ്രതിയുടെ വാദം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടിയെന്നാണ് സൂചന. ഫെബ്രുവരി രണ്ടിനകം ആൾജാമ്യം ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പ്രതിയെ വിട്ടയച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കെ പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകിയ നടപടിക്കെതിരെ മേൽക്കോടതിയെ സമീപിക്കാവുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ആദ്യമായാണ് ഒരു പോക്സോ പ്രതിക്ക് ഹാജരാക്കിയ ദിവസം തന്നെ ജാമ്യം ലഭിക്കുന്നത്.



