തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നടത്തിയ വീടുവീടാന്തരമുള്ള പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത 25 ലക്ഷത്തോളം പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും പ്രാഥമികമായി ഒഴിവാക്കിയിരിക്കുന്നത്. അർഹരായ ഒരാൾ പോലും പട്ടികയ്ക്ക് പുറത്താകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും, ലക്ഷക്കണക്കിന് ആളുകൾ പട്ടികക്ക് പുറത്തായത് രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ജനുവരി 22 വരെയായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്നാണ് ജനുവരി 30 വരെ സമയം നീട്ടിനൽകിയത്. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ വോട്ടർമാരെ കണ്ടെത്താനാണ് കമ്മീഷന്റെ ശ്രമം. എന്നാൽ, രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം വലിയ രീതിയിൽ വർദ്ധിച്ചതും പലർക്കും കൃത്യസമയത്ത് നോട്ടീസ് ലഭിക്കാത്തതും പരാതികൾക്ക് ഇടയാക്കുന്നുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പരാതി നൽകാത്തവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.



