തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടർ വരുത്തിയ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് 23 വയസ്സുകാരിയായ വിതുര സ്വദേശിനി മാസങ്ങളായി കടുത്ത ദുരിതമനുഭവിക്കുന്നു. പ്രസവസമയത്ത് കുഞ്ഞിന് സുഗമമായി പുറത്തുവരാൻ യോനിക്കും മലദ്വാരത്തിനുമിടയിൽ നടത്തുന്ന ‘എപ്പിസിയോട്ടമി’ എന്ന ചെറിയ ശസ്ത്രക്രിയാ മുറിവ് ഇട്ടതിലാണ് ഡോക്ടർക്ക് കൈപ്പിഴ സംഭവിച്ചത്. മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതോടെ മലവിസർജ്ജനം തടസ്സപ്പെടുകയും യോനിയിലൂടെ മലം പോകുന്ന അവസ്ഥയിലാവുകയും ചെയ്തു. ചികിത്സാപ്പിഴവ് മറച്ചുവെക്കാൻ ഡോക്ടർ മുറിവ് തുന്നിക്കെട്ടിയതായും ഇത് പിന്നീട് അണുബാധയ്ക്ക് കാരണമായതായും ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ ആറുമാസമായി ഈ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ദുരിതത്തിലായ യുവതിയെ പിന്നീട് നടത്തിയ സ്കാനിംഗിലാണ് യഥാർത്ഥ പ്രശ്നം കണ്ടെത്തിയത്. മലം പോകാതെ വയറ്റിൽ കെട്ടിക്കിടന്നത് യുവതിയുടെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയ കുടുംബം കുറ്റക്കാരായ ഡോക്ടർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ചികിൽസാ പിഴവ് സംബന്ധിച്ച ആരോപണങ്ങളിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമായിട്ടില്ല.



