തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിച്ചത് മുതൽ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെ നടുത്തളത്തിൽ പ്രതിഷേധിച്ചു. എന്നാൽ, ഇത്തവണ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും പ്ലക്കാർഡുകളുമായി രംഗത്തിറങ്ങിയതോടെ സഭയിൽ അസാധാരണ രംഗങ്ങളാണ് അരങ്ങേറിയത്. ശബരിമലയിലെ സ്വർണ്ണം കവർന്നത് യു.ഡി.എഫ് കാലത്താണെന്നാരോപിക്കുന്ന പ്ലക്കാർഡുകളാണ് ഭരണകക്ഷി അംഗങ്ങൾ ഉയർത്തിയത്.
സ്വർണ്ണക്കവർച്ചാ കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (SIT) മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദത്തിലാക്കുകയാണെന്നും കുറ്റപത്രം സമർപ്പിക്കാൻ വൈകിപ്പിച്ച് പ്രതികൾക്ക് സ്വാഭാവിക ജാമ്യം നേടിക്കൊടുക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹളം രൂക്ഷമായതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളും ഭരണ-പ്രതിപക്ഷ എം.എൽ.എമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം നിയന്ത്രണാതീതമായതിനെ തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ സഭാനടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. സഭയ്ക്ക് പുറത്ത് ഐ.സി. ബാലകൃഷ്ണൻ, എ.കെ.എം. അഷ്റഫ് എന്നീ എം.എൽ.എമാർ സത്യാഗ്രഹം തുടരുകയാണ്.



