കൊൽക്കത്ത: നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബൂളിലേക്ക് പുറപ്പെട്ട തുർക്കിഷ് എയർലൈൻസ് വിമാനം എൻജിനിൽ തീപിടുത്തം കണ്ടെത്തിയതിനെത്തുടർന്ന് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ ഒരു എൻജിനിൽ തീപിടുത്തമുണ്ടായതായി സൂചന ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടി എച്ച് വൈ 727 (THY 727) വിമാനം കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി. എൻജിനിലെ തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിനുള്ള അനുമതി തേടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി റൺവേയിൽ ഇറക്കിയ ശേഷം യാത്രക്കാരെ പുറത്തെത്തിച്ചു. എൻജിനിൽ തീപിടുത്തമുണ്ടാകാനുള്ള കൃത്യമായ കാരണം കണ്ടെത്താൻ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്.



