ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ വിവാദമായ ഓർമ്മക്കുറിപ്പുകളുടെ പകർപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച പ്രധാനമന്ത്രി ലോക്സഭയിൽ വരികയാണെങ്കിൽ പുസ്തകത്തിന്റെ പകർപ്പ് താൻ നേരിട്ട് അദ്ദേഹത്തിന് കൈമാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ ക്കുറിച്ചും ആ സമയത്ത് ഭരണനേതൃത്വം പുലർത്തിയ നിശബ്ദതയെക്കുറിച്ചും നരവനെ തന്റെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് സത്യം വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് പുസ്തകം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് ടാങ്കുകൾ ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സൈന്യം ആശയക്കുഴപ്പത്തിലായെന്നും, ഉന്നതതലത്തിൽ നിന്ന് കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാതെ താൻ ഒറ്റപ്പെട്ടുപോയെന്നും നരവനെ പുസ്തകത്തിൽ വിവരിക്കുന്നതായി രാഹുൽ ഗാന്ധി പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ രാജ്യത്തെ യുവാക്കൾ വായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സഭയ്ക്കുള്ളിൽ ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയും രാഹുൽ രൂക്ഷമായി പ്രതികരിച്ചു. ലഡാക്കിലെ യഥാർത്ഥ സാഹചര്യം ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.



