പാലക്കാട്: എൽ.ഡി.എഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് പ്രവർത്തനാനുമതി നൽകാൻ അണിയറയിൽ ഊർജ്ജിത നീക്കം നടക്കുന്നു. ആവശ്യമായ ജലം നൽകാനാവില്ലെന്ന് ജല അതോറിറ്റി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെത്തുടർന്ന് പദ്ധതിയുടെ പ്രാഥമിക അനുമതി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, നിലവിൽ എൽ.ഡി.എഫ് ഭരണത്തിലുള്ള എലപ്പുള്ളി ഗ്രാമപഞ്ചായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. കേരളത്തിന് ഈ പദ്ധതി അനിവാര്യമാണെന്നും സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി.
പദ്ധതിക്ക് ജലലഭ്യത ഉറപ്പാക്കുന്ന കാര്യത്തിൽ ജലവിഭവ വകുപ്പ് സ്വീകരിച്ച നിലപാടാണ് ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടാക്കിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിൽ നിന്ന് വകുപ്പ് മലക്കംമറിഞ്ഞത് കാബിനറ്റ് ധാരണയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്യമായ പഠനങ്ങൾ നടത്താതെയാണ് അനുമതി നൽകിയതെന്ന് നിരീക്ഷിച്ചാണ് ഡിസംബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കിയത്. ഈ പ്രതിസന്ധികൾ മറികടന്ന് പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.



