ലണ്ടൻ: ഇറാനെതിരായ മുൻകൂർ ആക്രമണത്തിന് തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ തള്ളി. ഇറാനെതിരെ ആക്രമണം നടത്താൻ ഇംഗ്ലണ്ടിലെ ആർ.എ.എഫ് ഫെയർഫോർഡ്, ഇന്ത്യൻ സമുദ്രത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാർഷ്യ എന്നീ താവളങ്ങൾ വിട്ടുനൽകണമെന്ന ആവശ്യമാണ് ബ്രിട്ടൻ നിരസിച്ചത്. ഇത്തരം ആക്രമണങ്ങൾക്ക് സൗകര്യമൊരുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്റെ ഈ നിർണ്ണായക നീക്കം.
അന്താരാഷ്ട്ര നിയമപ്രകാരം ആക്രമണം നടത്തുന്ന രാജ്യവും അതിന് പിന്തുണ നൽകുന്ന രാജ്യവും ഒരുപോലെ ഉത്തരവാദികളാണെന്ന നിയമപരമായ ആശങ്കയാണ് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ പങ്കുവെക്കുന്നത്. യുഎസ് ബോംബർ വിമാനങ്ങളുടെ പ്രധാന താവളങ്ങളിലൊന്നായ ഡീഗോ ഗാർഷ്യയും തന്ത്രപ്രധാനമായ ഫെയർഫോർഡും ലഭിക്കാത്തത് അമേരിക്കയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായേക്കും. ഇതിനിടെ, ഡീഗോ ഗാർഷ്യ ഉൾപ്പെടുന്ന ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. യുഎസിന്റെ ഏകപക്ഷീയമായ സൈനിക നടപടികൾക്കായി ബ്രിട്ടീഷ് മണ്ണ് വിട്ടുനൽകുന്നതിനെതിരെ പാർലമെന്റിൽ വോട്ടെടുപ്പ് വേണമെന്ന് ബ്രിട്ടനിലെ ലിബറൽ ഡെമോക്രാറ്റ് നേതാക്കൾ ഉൾപ്പെടെയുള്ള പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.



