ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിക്ക് സമീപം വെടിവയ്പ്. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 1:30-ഓടെയാണ് ആയുധധാരിയായ ഒരാൾ വസതിക്ക് സമീപം പ്രവേശിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് വിവരം പുറത്തുവിട്ടു. സാധാരണയായി വാരാന്ത്യങ്ങളിൽ ട്രംപ് ഈ വസതിയിൽ എത്താറുണ്ടെങ്കിലും, വെടിവയ്പ് നടക്കുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ട്രംപും ഭാര്യ മെലാനിയയും ആ സമയം വാഷിങ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് അക്രമിയെന്നാണ് പ്രാഥമിക വിവരം. ഇയാളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, നോർത്ത് കരോലിനയിൽ നിന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാതായ ഒരു യുവാവാണ് ഇതെന്ന് പ്രാദേശികമായി റിപ്പോർട്ടുകളുണ്ട്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയുധധാരി എത്തിയത് സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാക്കിയിട്ടുണ്ട്. സംഭവത്തിൽ യുഎസ് സീക്രട്ട് സർവീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



