18.4 C
Saudi Arabia
Sunday, February 22, 2026
spot_img

കിംഗ് സൽമാൻ ഖുർആൻ മത്സരത്തിലെ സമ്മാനത്തുക 90 ലക്ഷം റിയാലായി ഉയർത്തി

റിയാദ്: വിശുദ്ധ ഖുർആൻ മനഃപാഠമാക്കൽ, പാരായണം, വ്യാഖ്യാനം എന്നിവക്കായി നൽകി വരുന്ന കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് പുരസ്കാരത്തിന്റെ ആകെ സമ്മാനത്തുക 90 ലക്ഷം സൗദി റിയാലായി ഉയർത്തിയതായി ഇസ്‌ലാമിക കാര്യ, ദഅ്‌വ, മാർഗനിർദേശ മന്ത്രി ഷെയ്ഖ് അബ്ദുൽ ലത്തീഫ് അൽ അൽ-ഷെയ്ഖ് അറിയിച്ചു. പ്രാദേശിക, അന്തർദേശീയ ഖുർആൻ മത്സരങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രിയാണ് സമ്മാനത്തുകയിലെ ഈ വർദ്ധനവ് പ്രഖ്യാപിച്ചത്. മത്സരത്തിന്റെ 28-ാമത് പതിപ്പ് മുതൽ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ച് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇത് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്.

വിശുദ്ധ ഖുർആനെ ആദരിക്കാനും അത് മനഃപാഠമാക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും സൗദി ഭരണകൂടം നൽകുന്ന നിരന്തരമായ പിന്തുണയുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. ഖുർആൻ സേവനത്തിനായുള്ള മുൻനിര ദേശീയ സംരംഭം എന്ന നിലയിൽ ഈ മത്സരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും പൗരന്മാർക്ക് വിശുദ്ധ ഗ്രന്ഥത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി മത്സരത്തിന്റെ സംഘാടനത്തിലും സാങ്കേതിക വശങ്ങളിലും വലിയ വികസനമാണ് മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഖുർആൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ സൗദിയുടെ ആഗോള നേതൃത്വം ഉയർത്തിക്കാട്ടുന്നതിനൊപ്പം കൂടുതൽ പ്രതിഭകളെ ഈ രംഗത്തേക്ക് ആകർഷിക്കാനും സമ്മാനത്തുകയിലെ വർദ്ധനവ് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles